കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി

കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടുതൽ സർക്കാർ ജീവനക്കാരെ ഉയോഗിക്കരുത് എന്ന് കോടതി.88% എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി എന്നും ചില രാഷ്ട്രീയ പാർട്ടികളാണ് തടസം സൃഷ്ട്ടിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എന്നാൽ 25000 ഉദ്യോഗസ്ഥരെ തങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് തടസമില്ലാതെ മുന്നോട്ട് പോകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.



