വടകരയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്കുകൾ, സംഭവം വിദ്യാർഥികൾ പിടിയിലായതിന് പിന്നാലെ, ലഹരിക്കടത്തിന് ഉപയോഗിച്ചു?

കോഴിക്കോട്: വടകരയിൽ സ്കൂൾ വിദ്യാർത്ഥികൾ ബൈക്കുകൾ മോഷ്ടിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ, നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബൈക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തെ തുടർന്ന് വിദ്യാർഥികൾ ഉപേക്ഷിച്ചതാണ് ബൈക്കുകളെന്ന് പൊലീസ് സംശയിക്കുന്നു. ബൈക്കുകളിൽ പൊലീസ് പരിശോധന നടത്തി. ഇതുവരെ 6 ബൈക്കുകൾ കണ്ടെടുത്തു. കോഴിക്കോട് വടകരയിൽ മോഷ്ട്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർഥികൾ പിടിയിലായിരുന്നു.
9,10 ക്ലാസിലെ വിദ്യാർഥികളാണ് പിടിയിലായത്. ഈ വാഹനങ്ങൾ ഉപയോഗിച്ച് കുട്ടികളെ ലഹരികടത്തിനും ഉപയോഗിച്ചതായും സംശയിക്കുന്നു. വടകരയിലെ വിവിധ സ്കൂളുകളിൽ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിക്കുകയും രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഉപയോഗിക്കുകയാണ് ഇവരുടെ രീതി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷണം പോയ ബൈക്കുകൾ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. വീടുകളിൽ ഇവ കൊണ്ട് പോവുന്നില്ലാത്തതിനാൽ രക്ഷിതാക്കൾ വിവരം അറിഞ്ഞിരുന്നില്ല.
വടകര മേഖലയിൽ നിന്നും ബൈക്കുകൾ നിരന്തരം മോഷണം പോകുന്നത് സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് കടത്തി പോയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു. ലഹരി കടത്തുന്ന കാരിയർമാരായി വിദ്യാർത്ഥികളെ ലഹരി സംഘം ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാവാത്തതിനാൽ പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും