ക്ഷേത്രത്തിൽ സ്ത്രീകൾ കടന്നുപോകുമ്പോൾ അശ്ലീലപ്രദർശനം; പിടികൂടിയപ്പോൾ കൈയും കഴുത്തും മുറിച്ചു; കേസ്

തിരുവനന്തപുരം: ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം നടത്തുകയും പിടികൂടിയപ്പോൾ കൈത്തണ്ട മുറിക്കുകയും ചെയ്തയാൾ പിടിയിൽ. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് പ്രതി അശ്ലീല പ്രദർശനം നടത്തിയത്. പിന്നാലെ ഇയാളെ തടഞ്ഞുവെച്ചപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും കൈത്തണ്ടയും മുറിക്കുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ വിഭാഗം നേഴ്സിങ് അസിസ്റ്റൻഡ് ആണ് പ്രതി. തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരാണ് സ്ത്രീകൾ കടന്നുപോയ സമയത്ത് അശ്ലീല പ്രദർശനം നടത്തിയ പ്രതിയെ തടഞ്ഞുവെച്ചത്. ഗണപതിവിഗ്രഹ പ്രതിഷ്ഠയ്ക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്. തടഞ്ഞുവെച്ചതിന് പിന്നാലെ പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ചത്.സംഭവമറിഞ്ഞ് തിരുവല്ലം പൊലീസ് എത്തുമ്പോൾ രക്തം വാർന്ന് അവശനിലയിലായിരുന്നു പ്രതി. പിന്നീട് ആംബുലൻസ് എത്തിച്ച് ഇയാളെ ആശുപത്രിയിലാക്കി. ശസ്ത്രക്രിയക്ക് വിധേനായ പ്രതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തു.



