കാരവനിലെ മരണം: അപകടത്തിന് കാരണം ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

കോഴിക്കോട്: വടകരയിലെ കാരവാനിലെ മരണത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് സൂചന. വിദഗ്ധ സംഘത്തിൻ്റെ പരിശോധനയിൽ വാഹനത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വാഹനത്തിലെ അടച്ചിട്ട അറയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്ന് നിഗമനം. വിഷവാതകത്തിൻ്റെ തോത് 400 പോയിൻറ് കടന്നാൽ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും 400 പോയിൻ്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല.
എൻഐടി വിദഗ്ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധ. ഡിസംബർ 23 നാണ് വടകരയിൽ കാരവാനിൽ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.