ചേര്‍ത്തല ഇനി കിഫ്ബിയില്‍ മിന്നും!

സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താല്‍ കഴിഞ്ഞ ഒമ്ബത് വർഷം സൃഷ്ടിക്കപ്പെട്ടത്.
2016ല്‍ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയില്‍ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോള്‍ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങള്‍ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എല്‍.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.വികസനങ്ങളുടെ വേഗതയാണ് കിഫ്ബിയുടെ പ്രത്യകത. വർഷങ്ങളുടെ കഷ്ടപ്പാടോടെ ചെയ്യുന്ന പല വികസനം പരിപാടികളും ഏറെക്കുറെ എളുപ്പത്തില്‍ ചെയ്യാൻ സാധിക്കുന്നു എന്നുള്ളത് വലിയൊരു അഡ്വാന്‍റേജ് തന്നെ കിഫ്ബി നല്‍കുന്നു. ചേർത്തല മേഖലയിലും കിഫ്ബിയുടെ സഹായത്തോടെ വികസനങ്ങള്‍ നടന്നിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്രദേശമാണ ചേർത്തല. ചെറിയ ടൗണും തീരപ്രദേശങ്ങളുമായി ഒരു വ്യത്യസ്തമായ ഭൂമിശാസ്ത്രമാണ് ചേർത്തലയിലേത്.തീരപ്രദേശ വികസനങ്ങളാണ് ചേർത്തലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് മന്ത്രി പി. പ്രസാദ് പറയുന്നത്. കടല്‍ ക്ഷോഭം കടലാക്രമണം എന്നിവയെല്ലാം ചേർത്തല നിവാസികള്‍ എന്നും നേരിടുന്ന പ്രശ്നമാണ്. എപ്പോഴും പേടിച്ചു ജീവിക്കണം എന്നൊരു അവസ്ഥ തീരദേശ പ്രദേശവാസികളില്‍ നിന്നും മാറ്റാൻ തീരദേശ വികസനങ്ങള്‍ക്ക് സാധിക്കുമെന്ന് പറയുകയാണ് മന്ത്രി പ്രസാദ്. തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒറ്റമശേരിയിലെ കടലേറ്റം തടയുന്നതിനു സംരക്ഷണ ഭിത്തി നിർമാണത്തിന് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. 24 കോടിയോളമാണ് കടല്‍ഭിത്തി പണിയുന്നതിനായി നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഇത് ചേർത്തലയുടെ ഒരുപാട് നാളായുള്ള സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു.