News
ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റ ശ്രമം; വിലക്ക് നിലനില്‍ക്കേ വിവാദ ഭൂമിയില്‍ അതിക്രമിച്ചു കയറി

ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റ ശ്രമം. വിലക്ക് നിലനില്‍ക്കെ ഒരു സംഘം ആളുകള്‍ വിവാദ ഭൂമിയില്‍ അതിക്രമിച്ചു കയറി നീല കുറിഞ്ഞി ചെടികള്‍ നശിപ്പിച്ചു.
പൊലീസ് എത്തി ഭൂമിയില്‍ അതിക്രമിച്ചു കയറിയവരെ ഒഴിപ്പിച്ചു. അതേസമയം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ചൊക്രമുടി ഭൂമി കയ്യേറ്റത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് റവന്യൂ വകുപ്പ്. അച്ചടക്ക നടപടി നേരിട്ട നാലുപേർക്ക് പുറമെ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും നടപടി ഒഴിവാക്കാൻ റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നതായുമാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികള്‍ വൈകുന്നതിനെതിരെ ശക്തമായ സമരവുമായി മുമ്ബോട്ട് പോകാനാണ് ചൊക്രമുടി സംരക്ഷണ സമിതിയുടെ തീരുമാനം.2024 ഓഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുള്‍പ്പെടുന്ന ചൊക്രമുടിയില്‍ സർക്കാർ പുറമ്ബോക്ക് ഭൂമിയിലെ കയ്യേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്. ഭൂമി കയ്യേറ്റത്തില്‍ ജില്ലയിലെ സിപിഐ നേതാക്കള്‍ മുതല്‍ റവന്യു ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്ന പരാതികളുയർന്നതോടെ അന്വേഷണത്തിനായി മുൻ ഉത്തരമേഖലാ ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയമിച്ചു. തുടർന്ന് ചോക്രമുടിയില്‍ കൈയ്യേറ്റം ഉണ്ടെന്ന് സെപ്റ്റംബറില്‍ കെ. സേതുരാമൻ റിപ്പോർട്ട് സമർപ്പിച്ചു.ചെന്നൈ സ്വദേശിയുടെയും പിതാവിന്റെയും പേരിലുള്ള 14 ഏക്കർ 69 സെന്റ് പട്ടയ ഭൂമിയുടെ സർവേ സർക്കാർ പുറമ്ബോക്കില്‍ ഉള്‍പ്പെടുത്തി തയാറാക്കിയെന്നും പരിശോധനകള്‍ നടത്താതെ നിർമാണ പ്രവർത്തനങ്ങള്‍ക്ക് ചോക്രമുടിയില്‍ അനുമതി നല്‍കിയതായും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും രേഖകള്‍ രണ്ട് തവണയായി പരിശോധിച്ചു. എന്നാല്‍ കൈയ്യേറ്റക്കാർക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച് ശക്തമായ സമരം തുടങ്ങുമെന്ന് ചൊക്രമുടി സംരക്ഷണ സമിതി പറയുന്നു.