ഞാൻ തെറ്റുകാരൻ അല്ല , പറയാൻ ഉള്ളത് കോടതിയിൽ പറയും’ ; ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുരുക്ക് മുറുകുന്നതിനിടെ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. സത്യം പുറത്തു വരേണ്ടത് തന്റെ ആവശ്യമെന്നും പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തിരുവനതപുരം കാരേറ്റിലെ വീട്ടിൽ വെച്ചായിരുന്നു പ്രതികരണം.ഞാൻ തെറ്റുകാരനല്ല. കോടതി തന്നെ ശിക്ഷിച്ചിട്ടുമില്ല, തനിക്കും കുടുംബത്തിനും സ്വകാര്യത നൽകണം . വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകും. മാധ്യമങ്ങൾ മടങ്ങിപ്പോയില്ലെങ്കിൽ പൊലീസിനെ വിളിക്കും എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാൽ വിജിലൻസ് ചോദ്യംചെയ്യാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പോറ്റി മറുപടി നൽകിയില്ല.ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഇന്ന് ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. ശനിയാഴ്ച ദേവസ്വം വിജിലൻസ് എസ് പി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും. സ്വർണപ്പാളി വിവാദത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിച്ചു.



