താമരശേരി ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരളാ ഹൈക്കോടതി നിർദേശം. കോഴിക്കോട് പ്രതികളായ വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം. കൊലക്കുറ്റം ചുമത്തിയ ആറ് പ്രതികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രതികളായ വിദ്യാർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പ്രതികളായ വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോട് കോടതി നിർദേശിച്ചു. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ ആരോപണത്തിൽ ഈ അന്വേഷണത്തിൽ വ്യക്തത വരും.
മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുടർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്എസ്എൽസിക്ക് ഒരു വിഷയത്തിൽ മാത്രമാണ് എഴുതിയത്. ഈ വിഷയത്തിൽ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.