വേതന വർധനവിനായുള്ള ആശാ വർക്കർമാരുടെ സമരം; കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി പ്രത്യേക ബെഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം : വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 11 ദിവസമായി ആശാ വർക്കർമാർ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി. പൊതുഗതാഗതവും കാൽനട സഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ഇത്തരം കോടതിയലക്ഷ്യഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് ഇത് കൈമാറാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി. ആശാ വർക്കർമാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിർകക്ഷിയാക്കിയായിരുന്നു ഹൈക്കോടതിയിലെ ഹർജി.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കുകയാണ് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമ പ്രതിഷേധമാണ് ഇന്ന് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയാണ് മഹാസംഗമം. രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു.
പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.