കുടുംബശ്രീ പ്രീമിയം കഫേ ജില്ലയിലും തുടങ്ങുന്നു

തൊടുപുഴ: കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യവുമായി രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി പ്രീമിയം റസ്റ്ററന്‍റ് കഫേ ജില്ലയിലും വരുന്നു.ഉയർന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്‍റുകള്‍ ജില്ലയില്‍ ആരംഭിക്കുന്നതിനു താത്പര്യമുള്ള സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആണെങ്കില്‍ അപേക്ഷിക്കാം. വ്യക്തിഗതമായോ ഗ്രൂപ്പായോ കഫേ നടത്തിപ്പിനായി അപേക്ഷിക്കാം. ഭക്ഷണ ശാലകള്‍ നടത്തിയുള്ള പ്രവർത്തന പരിചയം അഭികാമ്യം. നിലവില്‍ ഹോട്ടലുകള്‍ നടത്തുന്നവർക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രീമീയം കഫേ ആക്കി മാറ്റിയും സംരംഭം ആരംഭിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും പ്രീമിയം കഫേ ബ്രാൻഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകള്‍ക്കായി കുടുംബശ്രീ മുഖേന ധന സഹായവും ലഭ്യമാക്കും.വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ജില്ലയില്‍ യാത്രികർക്കു സൗകര്യപ്രദമായ പ്രധാന പാതകളില്‍ പ്രീമിയം കഫെ തുടങ്ങാനാണ് പദ്ധതി. എല്ലാ ജില്ലകളിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍റെ നിർദേശം. എറണാകുളം ജില്ലയില്‍ അങ്കമാലിയിലും തൃശൂർ ജില്ലയില്‍ ഗുരുവായൂരിലും വയനാട് മേപ്പാടിയിലും കഫേ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. .50-100 സീറ്റുകളുള്ള എസി മുറികളാണ് പ്രീമിയം കഫെയില്‍ ഉണ്ടാകുക. വിസിറ്റേഴ്സ് ലോഞ്ച്, കൗണ്ടർ, വിശാലമായ പാർക്കിംഗ് സൗകര്യം, നാപ്കിൻ മെഷിനുകള്‍, നാപ്കിൻ നശിപ്പിക്കാൻ സൗകര്യം, മികച്ച ശൗചാലയങ്ങള്‍, ഓണ്‍ലൈൻ സേവനങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ദേശീയപാത, മറ്റു തിരക്കുള്ള റോഡുകള്‍ എന്നിവിടങ്ങളിലാണ് പ്രീമിയം കഫെ ആരംഭിക്കുന്നതിന് മുൻഗണന നല്‍കുന്നത്. സ്റ്റാർ ഹോട്ടലുകള്‍ക്കു സമാനമായി സ്റ്റാൻഡേഡ് മെനുവിനു പുറമേ നാടൻ സ്പെഷല്‍ വിഭവങ്ങളും പ്രീമിയം കഫെയില്‍ വിളന്പും. മികച്ച വിറ്റു വരവ് ലഭിക്കുന്ന മേഖലയായിരിക്കും കഫേ തുടങ്ങാൻ കണ്ടെത്തുന്നത്. പ്രീമിയം കഫെകളിലൂടെ പ്രതിദിനം കുറഞ്ഞത് 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍. 04862232223, 9961066084.