നിലവിൽ പൊഴി മുറിക്കാൻ അനുവദിക്കില്ല’; മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല പ്രതിഷേധസമരം തുടരും. നിലവിലെ സാഹചര്യത്തിൽ പൊഴി മുറിക്കാൻ അനുവദിക്കില്ല, പൊഴിയിൽ നിന്ന് നീക്കിയ മണൽ അഴിമുഖത്ത് തന്നെ അടിഞ്ഞുകൂടി കിടക്കുന്നു അത് ആദ്യം നീക്കം ചെയ്യണം. എങ്കിൽ മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂവെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. കൂടുതൽ എസ്‌കവേറ്ററുകൾ മണൽ നീക്കത്തിനായി എത്തിക്കണമെന്നും ആവശ്യം. മുതലപ്പൊഴിയിൽ ഇന്ന് ചേർന്ന സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം.
മുതലപ്പൊഴിയിൽ മത്സ്യബന്ധനം നിലച്ചിട്ട് 12 ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമരം ശക്തമാക്കാൻ സംയുക്ത സമര സമിതിയുടെ തീരുമാനം. മണല്‍ അടിഞ്ഞ് പൊഴിമുഖം അടഞ്ഞതോടെ ചെറുവള്ളങ്ങള്‍ പോലും അടുപ്പിക്കാനാകുന്നില്ല. മണൽ അടിഞ്ഞ് കൂടി മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്.
അതേസമയം സർക്കാരിനെതിരെ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. സ്ഥലം എം എൽ എ വി ശശിയുടെ അനാസ്‌ഥയാരോപിച്ച് യൂത്ത് കോൺഗ്രസും ദേശിയ കർഷക തൊഴിലാളി ഫെഡറഷനും എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി. എന്നാൽ പൊഴിമുറിക്കണം എന്ന നിലപാടിൽ തുടരുകയാണ് സർക്കാർ. സമാധാന അന്തരീക്ഷത്തിൽ പ്രശ്നം പരിഹരിക്കാൻ ആണ് താല്പര്യപ്പെടുന്നതെന്നും ഏറ്റുമുട്ടലിന് സർക്കാർ ഇല്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.