തലയൂരി; കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് നീക്കി വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി

മലപ്പുറം: വിവാദം കനത്തതിന് പിന്നാലെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സ്ഥാനത്തേയ്ക്ക് നിയമിച്ച സംഘപരിവാര്‍ സഹയാത്രികനായ അഭിഭാഷകന്‍ കൃഷ്ണരാജിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്. ഭരണസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ലീഗ് നിര്‍ദേശപ്രകാരമാണ് നടപടി. കൃഷ്ണരാജ് ഇനി ഹാജരാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ തങ്കമ്മ പറഞ്ഞു.പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ചതെന്ന ലീഗിന്റെ വാദം പൊളിഞ്ഞിരുന്നു. സ്റ്റാന്‍ഡിംഗ് കോണ്‍സലായി സംഘപരിവാര്‍ അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചത് പഞ്ചായത്ത് ഭരണസമിതിയാണെന്നതിന്റെ തെളിവ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തതിന്റെ മിനുട്‌സാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. തീരുമാനം നടപ്പിലാക്കാന്‍ പഞ്ചായത്ത് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കാര്യം മിനുട്‌സിലുണ്ട്. 31/12/2024 ല്‍ കൂടിയ ഭരണസമിതി യോഗത്തിലായിരുന്നു തീരുമാനം. ഒരു കേസിന് 50,000 രൂപയാണ് ഫീസായി നല്‍കുന്നത്. സിപിഐഎം നേതാവ് ഷെറോണ റോയിയുടെ ഭര്‍ത്താവ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച സമയത്ത് നടത്തിയ നിയമനമാണ് കൃഷ്ണരാജിന്റേത് എന്നായിരുന്നു ലീഗ് വാദം. ഇതാണ് പൊളിഞ്ഞത്.കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ബിഡിഒയുടെ ഗൂഢതാല്‍പര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് വഴിക്കടവ്. കൃഷ്ണരാജിന്റെ നിയമനം സംബന്ധിച്ച രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. പിന്നാലെ നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ വിമര്‍ശിച്ചിരുന്നു. വാ തുറന്നാല്‍ വര്‍ഗീയതയും മനുഷത്വവിരുദ്ധതയും മാത്രം പുറന്തള്ളുന്ന ഈ നീചജന്മത്തെ ശിരസ്സില്‍ ചുമക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ ലീഗിനും കോണ്‍ഗ്രസ്സിനും എന്നായിരുന്നു എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സംഘി വക്കീല്‍ തന്നെയാവും നിലമ്പൂരില്‍ യുഡിഎഫിനും ബിജെപിക്കും ഇടയിലെ പാലമെന്നും ആര്‍ഷോ വിമര്‍ശിച്ചിരുന്നു.സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും തീവ്രവര്‍ഗീയ നിലപാട് സ്വീകരിക്കുന്നയാളാണ് കൃഷ്ണരാജ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജിക്കെതിരെ നല്‍കിയ തടസ്സ ഹര്‍ജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.