തൊടുപുഴയിലേക്ക് വില്‍പ്പനക്കെത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം കുരീപ്പുഴ തൗഫീഖാണ് (45) പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതിയുടെ പക്കല്‍നിന്ന് 2.06 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ തൊടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്നാണ് തൗഫീഖ് സ്പെഷല്‍ സ്ക്വാഡിന്‍റെ വലയില്‍ കുടുങ്ങുന്നത്.ഇയാള്‍ വില്‍പനക്കാണ് തൊടുപുഴയിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ പേരില്‍ നിരവധി ലഹരിക്കേസുകള്‍ നിലവിലുണ്ട്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ രഞ്ജിത് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഷാജി ജയിംസ്, പ്രിവന്‍റിവ് ഓഫിസർമാരായ കെ.എൻ. സിജുമോൻ, പി.എം. ജലീല്‍, സിവില്‍ എക്സൈസ് ഓഫിസർമാരായ അനൂപ് പി. ജോസഫ്, ആല്‍ബിൻ ജോസ്, ടി.ജെ. അജിത്, ഡ്രൈവർ പി.കെ. ശശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വില്പനക്കായി കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിലായിരുന്നു. വെസ്റ്റ് ബംഗാള്‍ ബർധമാൻ സ്വദേശി റഫീഖുല്‍ ഷേഖിനെയാണ് (37) മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയില്‍ തൃക്കലങ്ങോട് 32-ല്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.