തൊടുപുഴയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി, വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെൻസിങ് തകര്‍ത്തു; തുരത്താൻ ശ്രമിക്കുന്നതിനിടെ വാച്ചര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താല്‍ക്കാലിക വാച്ചർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.വാച്ചർ സാജുവിനാണ് ഗുരുതര പരിക്കേറ്റത്. ജനവാസ മേഖലയായ മുള്ളരിങ്ങാട് അമയല്‍തൊട്ടി മുസ്ലിം പള്ളി ഭാഗത്താണ് ഒറ്റയാൻ എത്തിയത്. വനാതിർത്തിയില്‍ സ്ഥാപിച്ച ഫെൻസിങ് കാട്ടാന തകർത്തു. ഏറെനേരം പ്രദേശത്ത് ഭീതി സൃഷ്ടിച്ചാണ് കാട്ടാന മടങ്ങിയത്.പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശ നഷ്ടമുണ്ടാക്കി. വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രാണ രക്ഷാർത്ഥം ഓടിയപ്പോഴാണ് താല്‍ക്കാലിക വാച്ചർ സാജുവിന് വീണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാരുടെയും താല്‍ക്കാലിക വാച്ചർമാരുടെയും ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. ഉള്‍ക്കാട്ടിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലക്ക് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.ഇന്നലെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ബാവലിക്ക് സമീപത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥനായ ജിജീഷിനെനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ ജിജീഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. ആന റോഡരികില്‍ നില്‍ക്കുന്നത് കാണാതെയാണ് ജിജീഷ് ബൈക്കില്‍ ആ വഴിപോയത്.



