ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം, മറ്റൊരു തരത്തിൽ വ്യഖ്യാനിക്കരുത്;’ വിമർശനങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സൂംബയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാം എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ലഹരിക്കെതിരെ സ്‌കൂളില്‍ സൂബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് രംഗത്തെത്തിയിരുന്നു.ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല മകനെ സ്‌കൂളില്‍ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.സൂംബ ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകള്‍ ഉണ്ടെന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയും ഉണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോടും പ്രതികരിച്ചു. കുട്ടികളെ അത്തരം സംസ്‌കാരത്തിലേക്ക് കൊണ്ടുപോകരുതെന്നും സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ലെന്നും ടി കെ അഷറഫ് പറഞ്ഞു.