ദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ട്; ഹൈക്കോടതിയിൽ വിശദീകരണവുമായി NHAI

കൊച്ചി: ദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദൃഡതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ദേശീയപാത അതോറിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്ന് NHAI ഹൈക്കോടതിയെ അറിയിച്ചു. പ്രൊജക്ട് കൺസൾട്ടന്റിനെയും വിലക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രൊഫസർക്ക് മേൽനോട്ട ചുമതല നൽകിയെന്നും NHAI റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക മേൽനോട്ടത്തിൽ രണ്ടംഗ വിദഗ്ധ സമിതി അന്വേഷിച്ചുവെന്നും സമിതി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുവെന്നും NHAI കോടതിയെ അറിയിച്ചു. പുനർ നിർമ്മാണം പൂർത്തിയാക്കാൻ പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ശിപാര്‍ശയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് ശിപാര്‍ശ. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് വ്യക്തമാക്കുന്നത്. കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.