ദേശീയപാത നിർമ്മാണത്തിൽ നടന്നത് കോടികളുടെ അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശൻ

മലപ്പുറം: ദേശീയപാത നിർമ്മാണത്തിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതിൽ എന്താണ് സർക്കാരിന് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പാലാരിവട്ടം പാലം ഇടിഞ്ഞു വീഴാതിരുന്നിട്ടും മന്ത്രിയെ വിജിലൻസ് കേസിൽ പെടുത്തി. കേന്ദ്രസർക്കാരിനെയും ബിജെപിയെയും സംസ്ഥാന സർക്കാരിന് പേടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഹൈവേ നിർമാണം സിബിഐ അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കൂരിയാട് തകർന്ന പാത പുനർനിർമ്മിക്കാൻ ഒരു വർഷം വേണ്ടി വരും എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് തെളിയിക്കണമെന്നുമുള്ള രാജ്ഭവൻ്റെ നിർദ്ദേശത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. രാജ്ഭവൻ അത്തരം നിബന്ധന വെക്കുന്നത് ശരിയല്ലെന്നും രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കാൻ പാടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഗവർണറെ കുറിച്ച് പറയാൻ പേടിയാണെന്നും കോൺഗ്രസ് എതിർപ്പ് പറഞ്ഞപ്പോൾ പിണറായി മിണ്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ ചുണ്ടനക്കാൻ പേടിയാണെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
തിരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കണം. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രഷറിയിൽ പുതിയ സംവിധാനം വന്നതിലെ കാലതാമസംമൂലം മൂന്നുമാസം കുടിശ്ശിക വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട് പക്ഷെ പറയുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് മറുപടി പറയാൻ ഇല്ല. ചർച്ച നടത്താൻ താനാണ് ചുമതലപ്പെട്ടയാൾ എന്നും താനുമായുള്ള ചർച്ച കഴിഞ്ഞതോടെ വാതിൽ അടഞ്ഞുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. അൻവറുമായി ബന്ധപ്പെട്ട കെ സുധാകരൻ്റെ നിലപാടുകളെ തള്ളിയായിരുന്നു അൻവറിന് മുന്നിൽ വാതിൽ അടഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ രംഗത്ത് വന്നിരുന്നു. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം. വാദിയെ പ്രതിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും എൻഎച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തിയിരുന്നു. ഇതിലൂടെ മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു. ദേശീയപാത കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച സണ്ണി ജോസഫ് മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.