ദേശീയപാത നിർമാണത്തിലെ അപാകത സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; എം വി ഗോവിന്ദൻ

ദേശീയ പാത നിർമാണത്തിലെ അപാകതകൾ സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർക്കാണ് ഉത്തരവാദിത്വമെന്ന് ദേശീയപാത അതോറിറ്റി തന്നെ അറിയിച്ചു. കേന്ദ്രത്തിനാണ് ദേശീയപാത നിർമാണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം. ഇടതുപക്ഷസർക്കാർ ഇല്ലായിരുന്നുവെങ്കിൽ ദേശീയപാത 66 യാഥാർഥ്യമാകിലായിരുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.ദേശീയപാതയിലെ DPR തിരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ശുദ്ധ അസംബന്ധം. DPR ഞങ്ങളുടെ കയ്യിൽ ഇരിക്കുന്ന കാര്യമാണോ. അസംബന്ധം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. വഴിയിൽ കൂടി പോകുന്നവർ പറഞ്ഞാൽ DPR തിരുത്തുമോ അദ്ദേഹം ചോദിച്ചു. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നത്തിൽ ദേശീയപാത അതോറിറ്റി കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ശക്തമായ നടപടി എടുത്തു. അത് തന്നെയാണ് കേരളം ആഗ്രഹിച്ചതും. ബിജെപിക്ക് വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഈ കരിമ്പട്ടികയിൽ ഉണ്ട്.പുതിയ പ്രശ്നങ്ങളുടെ പേരിൽ റോഡ് നിർമാണം പൂർത്തിയാക്കുന്നത് വൈകാൻ പാടില്ല. വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലായ്മ എന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ ഈ വികസന പ്രവർത്തനങ്ങളെല്ലാം നടത്തിയത് വകുപ്പുകളുടെ ഏകോപനം കൊണ്ടാണ്. വയനാട് ടൌൺഷിപ്പ് ഉൾപ്പടെ നടന്നത് കാര്യമായ ഏകോപനം ഉള്ളത് കൊണ്ടാണ്. തെറ്റായ നിലപാട് സ്വീകരിച്ച് ഏത് കമ്പനി പ്രവർത്തിച്ചാലും ആവശ്യമായ നടപടികൾ സ്വീകരിച്ചു പദ്ധതി പൂർത്തീകരിക്കണം. കമ്പനികളുടെ സുതാര്യത പരിശോധിക്കണം. എവിടെയാണ് പാളിച്ച പറ്റിയതെന്നു വിശദമായി പരിശോധിക്കപ്പെടണം എം വി ഗോവിന്ദൻ പറഞ്ഞു.