നിലമ്പൂർ ഫലത്തിൽ മുഖ്യമന്ത്രിക്ക് മൗനം; ഭരണമാറ്റത്തിന്റെ തുടക്കമെന്ന് യുഡിഎഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്. അറിയാൻ കാത്തിരിക്കേണ്ടി വരും. ഇന്നലെ ഫലം വന്ന ശേഷം മാധ്യമങ്ങളോടോ സമൂഹ മാധ്യമങ്ങൾ വഴിയോ മുഖ്യമന്ത്രി അതേ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. ഇത്രയും സമയം കഴിഞ്ഞ സ്‌ഥിതിക്ക് സോഷ്യൽ മീഡിയ പ്രതികരണത്തിന് ഇനി സാധ്യതയില്ല. അങ്ങനെയെങ്കിൽ അടുത്തയൊരു വാർത്ത സമ്മേളനം വരെ കാത്തിരിക്കേണ്ടി വരും. നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചോയെന്ന ചർച്ച പാർട്ടികത്തും ഉയരുന്നതായാണ് വിവരം. യു.ഡി.എഫിന്റെ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിനൊപ്പം അൻവർ പിടിച്ച ഇരുപതിനായിരത്തോളം വോട്ട് അതാണ് സൂചിപ്പിക്കുന്നത്.ഇത് സംബന്ധിച്ച ചർച്ചകൾ വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. ലോക്സഭതിരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ച തെറ്റ് തിരുത്തൽ നടപടികൾ എത്രത്തോളം ഫലവത്തായി എന്ന പരിശോധനയുമുണ്ടാകും. അതേസമയം നിലമ്പൂരിലെ മിന്നും വിജയം ഭരണ മാറ്റത്തിനുള്ള സൂചനയായാണ് യു.ഡി.എഫ് കാണുന്നത്. സംസ്ഥാനത്ത് കനത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്നും യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. ഇത് പരമാവധി പ്രചരിപ്പിക്കാനാണ് തീരുമാനം. ഒപ്പം, കരുത്ത് തെളിയിച്ച സാഹചര്യത്തിൽ പി.വി അൻവറുമായി സഹകരിക്കുന്നതിൽ യു.ഡി.എഫിൽ വീണ്ടും ചർച്ചകൾ ഉയരും. രമേശ് ചെന്നിത്തലയുടെയും സണ്ണി ജോസഫിന്റെയും പ്രസ്‌താവനകൾ അതാണ് തെളിയിക്കുന്നത്.