പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ‘കുഞ്ഞുമായി നിലത്ത് വീണു’, മൊഴി മാറ്റി മാതാവ്

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിൽ നിന്നും ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തു. ഇവർ ചികിത്സയിൽ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. കൗൺസിലിങ്ങിനിടെ നൽകിയ മൊഴിയിൽ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നൽകിയത്. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.അതേസമയം, തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാതാവ് എടുത്തെറിഞ്ഞപ്പോഴുള്ള പരിക്കാണോ അതോ വീണപ്പോൾ സംഭവിച്ച പരിക്കാണോ എന്ന് പൊലീസ് അന്വേഷിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറൻസിക് സർജൻ അടുത്തയാഴ്ച സന്ദർശിക്കും.കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. കൗൺസിലിങ്ങിനിടെയായിരുന്നു ഈ മൊഴി. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോൾ അടുത്ത പുരയിടത്തിൽ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗൺസിലിങ്ങിനിടെ വ്യക്തമാക്കിയിരുന്നുപ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.യുവതി ആദ്യം കിടങ്ങന്നൂരിലെ ഒരു ക്ലിനിക്കിൽ ചെന്നുവെന്നും പ്രസവിച്ച വിവരം ഒളിച്ചുവെച്ചുകൊണ്ട് രക്തസ്രാവം, തലകറക്കം, ക്ഷീണം എന്നീ അസ്വസ്ഥതകൾ മാത്രമാണ് തനിക്ക് ഉള്ളതെന്നുമാണ് പറഞ്ഞതെന്നും ചികിത്സ നൽകിയ ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് കിടങ്ങന്നൂരിലെ ആശുപത്രിയിലെ ഡോക്ടർ തന്നെ വിളിച്ച് രക്തസ്രാവം നിൽക്കാൻ ഏത് മരുന്നു നൽകണമെന്ന് ചോദിക്കുകയും മരുന്ന് താൻ ഫോണിൽ കൂടി പറഞ്ഞു കൊടുത്തുവെന്നും ലക്ഷ്മി പറഞ്ഞു.എന്നാൽ രക്തസ്രാവം നിൽക്കാത്തതിനെ തുടർന്ന് യുവതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിടങ്ങന്നൂരിലെ ആശുപത്രിയിൽ നിന്നും ആംബുലൻസിൽ ചെങ്ങന്നൂരിലെ ഉഷ ഹോസ്പിറ്റലിൽ തന്നെ കാണാനെത്തുകയായിരുന്നുവെന്നും ഡോക്ടർ ലക്ഷ്മി പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവതിയുടെ ഹീമോഗ്ലോബിൻ ലെവൽ ഏഴും ബ്ലഡ് കൗണ്ട് 33,000വും ആയിരുന്നു. വിശദ പരിശോധനയിലാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിങ് ആണെന്ന് മനസ്സിലായത്. ഡോക്ടർ വീണ്ടും ഇതേപറ്റി ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഗർഭിണിയായിരുന്നു എന്നുപോലും യുവതി സമ്മതിച്ചിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു.നിരന്തരമായി ചോദിച്ചിട്ടും കുട്ടി എവിടെയാണെന്നോ എന്ത് ചെയ്തുവെന്നോ യുവതി മറുപടി നൽകിയില്ലെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ താൻ വീണ്ടും ആവർത്തിച്ച് ചോദിച്ചപ്പോൾ കുഞ്ഞിനെ പുരയിടത്തിൽ മതിലിനോട് ചേർത്ത് പൊതിഞ്ഞ് വെച്ചു എന്ന് പറഞ്ഞുവെന്നും ഉടൻ തന്നെ വിവരം പൊലീസിനെയും പത്തനംതിട്ട ഡിഎംഒയെയും അറിയിച്ചുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. കുഞ്ഞ് ജീവനോടെയുണ്ടെങ്കിൽ രക്ഷിക്കണം എന്ന് വിചാരിച്ചാണ് ഇടപെടൽ നടത്തിയതെന്നും ഡോക്ടർ പറഞ്ഞിരുന്നു