ശബരിമല സ്വർണക്കൊള്ള കേസ്; ക്രൈംബ്രാഞ്ചിന് മൊഴി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. കുറച്ച് ദിവസങ്ങളായി രമേശ് ചെന്നിത്തല മൊഴി നല്‍കാനെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പല അസൗകര്യങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. രണ്ട് തവണ മൊഴിയെടുക്കാനെത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് മൊഴി നല്‍കാനെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. തനിക്ക് പരിചയമുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള വ്യവസായിയാണ് വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല മുന്നേ പറഞ്ഞിരുന്നു.തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ പറഞ്ഞുവെന്നും അവരത് അന്വേഷിക്കട്ടെ എന്നുമായിരുന്നു മൊഴി നല്‍കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. ‘വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്‌ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല, വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തത്. കാണാതെ പോയ സ്വര്‍ണം എവിടെയെന്നു കണ്ടെത്തണം. എസ്‌ഐടിക്ക് ഇതേവരെ കണ്ടെത്താനായില്ല. അതുകൊണ്ട് തന്റെ ആരോപണത്തില്‍ പ്രസക്തിയുണ്ട്.’ രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു



