പദവി ഏറ്റെടുക്കാൻ താല്പര്യമില്ല; രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വി സിക്ക് കത്ത് നൽകി. വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സി ക്ക് നൽകിയ കത്തിൽ പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു.മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നൽകി ഉത്തരവിറക്കിയിരുന്നു. വി.സി- രജിസ്ട്രാർ പോരിൽ കേരളാ സർവകലാശാലയിൽ ഭരണപ്രതിസന്ധി രൂക്ഷമാവുകയാണ്.നിർദ്ദേശം അവഗണിച്ച് സർവ്വകലാശാലയിലെത്തിയ രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെതിരെ നീക്കം ശക്തമാക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ളതടക്കം 3 ഫയലുകളാണ് വി സി മടക്കി അയച്ചു. എന്നാൽ രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് മിനി കാപ്പൻ അയച്ച 25 ഫയലുകൾ അംഗീകരിക്കുകയും ചെയ്തു. വരട്ടെ നോക്കാം എന്നായിരുന്നു ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് രജിസ്ട്രാറുടെ മറുപടി.മിനി കാപ്പൻ്റെ ഇടപെടൽ നിയമ വിരുദ്ധമാണെന്നും വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടു ഇടത് അംഗങ്ങൾ രംഗത്തെത്തി. ഇതിനിടെ രജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ. അനധികൃതമായി സർവകലാശാലയിൽ അതിക്രമിച്ചു കയറി എന്നാണ് ആരോപണം.