പാതിവില തട്ടിപ്പ് കേസ്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് എതിരായ ആരോപണം അന്വേഷിക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി

ദില്ലി: പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് എതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പാതിവില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നിലവിൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാധാരണക്കാർക്ക് ലഭിക്കാത്ത സൗകര്യമാണെന്നും ഇത് തെറ്റായ സന്ദേശം നൽകുമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയില്‍ വ്യക്തമാക്കി.റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തതിൽ നേരത്തെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മനസ്സർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്ന് ഫെബ്രുവരിയില്‍ കോടതി ചോദിച്ചിട്ടുണ്ട്. ഭരണഘടനാ പദവി വഹിച്ച ആൾക്കെതിരെയാണ് കേസെടുത്തത്. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കും. തെളിവുകളുണ്ടെങ്കിൽ അറിയിക്കൂവെന്നും കോടതി നിർദേശിച്ചിരുന്നു.