മഴക്കാലം തൊട്ടരികില്‍ എത്തിയിട്ടും കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു

അടിമാലി: മഴക്കാലം തൊട്ടരികില്‍ എത്തിയിട്ടും കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു.ചെറിയ മഴ പെയ്താല്‍ പോലും വളരെ പെട്ടന്ന് നിറയുകയും ഷട്ടറുകള്‍ തുറക്കേണ്ടി വരികയും ചെയ്യുന്ന അണക്കെട്ടാണ് കല്ലാർകുട്ടി അണക്കെട്ട്.ചെറിയ അണക്കെട്ട് എന്നതിനൊപ്പം 2018ലെ പ്രളയകാലം മുതലുള്ള കല്ലും മണ്ണും ചെളിയും വന്നടിഞ്ഞ് അണക്കെട്ടിന്റെ സംഭരണശേഷിയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.ഈ മണലും ചെളിയും നീക്കി ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറേ വർഷങ്ങളായി നിലനില്‍ക്കുന്നതാണ്.എന്നാല്‍ ഈ വേനല്‍ക്കാലം അവസാനിക്കാൻഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്തവണയും അണക്കെട്ടിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ നടപടി ഉണ്ടായില്ല.വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റിച്ചിരുന്നു.ഈ കാലയളവില്‍ അണക്കെട്ടില്‍ വന്നടിഞ്ഞിട്ടുള്ള ചെളിയുടെ തോത് വളരെ വലുതാണെന്ന് വകുപ്പ് മനസ്സിലാക്കുകയും ചെളിയും മണലും നീക്കാൻ നടപടിയുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.അണക്കെട്ടിന്റെ അടിത്തട്ടില്‍ വരെ ചെളി വന്നടിഞ്ഞിട്ടുള്ളത് അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെ പ്രതിബന്ധമായി മാറുകയും ചെയ്തു.അണക്കെട്ടിലെ ചെളി നീക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുമ്ബ് വൈദ്യുതി മന്ത്രിയുംവ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും നടപടി ഉണ്ടാകാതെ വന്നതോടെ ഈ വർഷക്കാലത്തും ചെറിയ മഴ പെയ്താല്‍ പോലും അണക്കെട്ട് വേഗത്തില്‍ നിറയുന്നസ്ഥിതിതുടരും.അതോടെ സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറയുമെന്ന അവസ്ഥയാണുള്ളത്.