പാർട്ടിയും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ല’; ദളിത് യുവതിക്കെതിരായ വ്യാജമോഷണക്കേസിൽ എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസിൽ, തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും , സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ബിന്ദുവിനെ വ്യാജമോഷണ കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ പൊലീസുകാർ കുറ്റക്കാരെന്ന് പ്രാഥമിക കണ്ടെത്തൽ. തിരുവനന്തപുരം കന്റോൺമെന്റ് എ സി നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷനിലായ എസ്ഐക്ക് പുറമേ രണ്ടുപേർക്ക് കൂടി വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്അനധികൃതമായി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുകയും രാത്രി തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ടു സിവിൽ പോലീസ് ഓഫീസർക്ക് എതിരെയും നടപടി ഉണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടത്തൽ. റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടാകും.ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്ഐക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും എഫ്ഐആർ റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ബിന്ദുവിനെതിരെ പരാതിനൽകിയ വീട്ടമ്മക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിപ്പിച്ചു. എസ് സി എസ്ടി , വ്യാജ പരാതി അടക്കമുള്ള വകുപ്പുകൾ ചുമത്താമായിരിന്നിട്ടും പൊലീസ് അനങ്ങിയില്ല. സംഭവത്തിൽ ശംഖുമുഖം എസിപിയുടെ നേതൃത്വത്തിലുള്ള വകുപ്പ് തല അന്വേഷണം നടക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നൽകാനാണ് നിർദേശം.