പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്‍കി പൊലീസ്

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ നടപടിയെടുത്തോ എന്ന് അറിയിക്കണമെന്നും ഇല്ലെങ്കിൽ കാരണം വിശദീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ നൽകണമെന്നും നിർദ്ദേശമുണ്ട്.തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി ടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്. ഹോട്ടലിലുണ്ടായിരുന്ന അംഗങ്ങളുടെ മൊഴിയെടുക്കാനുമാണ് തീരുമാനം. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് നൽകിയത്ഇങ്ങനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു. സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പരാതിയിൽ അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകിയത്



