പുതിയ ബിജെപി ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും: അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കാലാവധി കഴിഞ്ഞും ജെപി നദ്ദ അധ്യക്ഷ സ്ഥാനത്ത് തുടരവെയാണ് പുതിയ പ്രസിഡൻ്റിനെ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ അധ്യക്ഷനുമായ അമിത്ഷാ വ്യക്തമാക്കിയത്. ദേശീയതലത്തില്‍ മണ്ഡല പുനര്‍നിര്‍ണയം വേഗത്തില്‍ നടപ്പാക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പ്രതികരണം.കേരള, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകില്ലെന്നാണ് പ്രതികരണം. ആര്‍ക്കും പരാതി ഇല്ലാത്ത രീതിയിലാകും മണ്ഡല പുനര്‍നിണയമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കും. പാര്‍ലമെന്റില്‍ 33 ശതമാനം വനിത സംവരണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്ത് പുറത്താക്കുമെന്നും അമിത്ഷാ അറിയിച്ചു. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജസ്റ്റിസ് വര്‍മ്മ കുറ്റക്കാരനാണെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെയും പുറത്താക്കുമോ എന്ന ചോദ്യത്തിന് അഴിമതിയും വിദ്വേഷ പരാമര്‍ശവും ഒരുപോലെ കാണാനാകില്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി.ശേഖര്‍ കുമാര്‍ യാദവിനെതിരായ പരാതി സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും നടപടി സുപ്രീംകോടതി തീരുമാനിക്കുമെന്ന് അമിത്ഷാ നിലപാട് വ്യക്തമാക്കി. ശേഖര്‍ കുമാര്‍ യാദവിനെതിരായ ആഭ്യന്തര അന്വേഷത്തിനെതിരെ രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീംകോടതിക്ക് കത്തു നല്‍കിയിരിക്കെയാണ് സുപ്രീംകോടതിക്കാണ് അധികാരമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.