പോസിറ്റിവ് റിവ്യൂ കിട്ടിയിട്ടും പരാജയം ; ബോക്സ്ഓഫീസിൽ കിതച്ച് തമിഴ്, തെലുങ്ക് സിനിമ ഇൻഡസ്ട്രികൾ

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ലോക, ഹൃദയപൂർവം, തുടരും, എമ്പുരാൻ തുടങ്ങിയ വമ്പൻ ഹിറ്റുകളുമായി മലയാളം സിനിമ മുൻപോട്ട് കുതിക്കുമ്പോൾ ബോളിവുഡിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഒരു ഹിറ്റ് സൃഷ്ട്ടിക്കാൻ വമ്പൻ ചിത്രങ്ങൾ പോലും പാടുപെടുന്ന അവസ്ഥയാണ് കാണുന്നത്ശിവകാർത്തികേയൻ നായകനായ എ.ആർ മുരുഗദോസ് ചിത്രം മദറാസിയാണ് ലോകേഷ് കനഗരാജിന്റെ കൂലിക്ക് ശേഷം അടുത്തിടെ റിലീസിനെത്തിയ വമ്പൻ തമിഴ് ചിത്രം. 300 കോടി ക്ലബ്ബിലെത്തിയ അമരന് ശേഷം ശിവകാർത്തികേയന്റെ അടുത്ത ചിത്രമെന്നത് കൂടാതെ തുടർ പരാജയങ്ങൾക്ക് ശേഷമുള്ള എ.ആർ മുരുഗദോസിന്റെ തിരിച്ചുവരവെന്നും കണക്കുകൂട്ടിയിരുന്ന മദറാസി ബോക്സ്ഓഫീസിൽ പരാജയമായി.ചിത്രത്തിന് പോസിറ്റിവ് പ്രതികരണങ്ങളായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത് എങ്കിലും 150 കോടി രൂപ മുതൽ മുടക്കിലൊരുക്കിയ ചിത്രത്തിന് കഷ്ടിച്ച് 100 കോടി ക്ലബ്ബിൽ പോലും എത്താൻ സാധിച്ചില്ല. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ദളപതി വിജയ്യുടെ പിന്മുറക്കാരാനെന്ന് പോലും ആരാധകരാൽ വിശേഷിക്കപ്പെടുന്ന ശിവകാർത്തികേയനോ മറ്റ് സൂപ്പർ താരങ്ങൾക്കോ ഇൻഡസ്ട്രിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കാൻ സാധിക്കാത്തതെന്തെന്ന് ആരാധകർ ചോദിക്കുന്നു.തമിഴിൽ വമ്പൻ പ്രതീക്ഷകളോടെ റിലീസിനെത്തിയ തഗ് ലൈഫ്, റിട്രോ, വിടാമുയർച്ചി തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ ബോക്സ്ഓഫീസിൽ കൂപ്പുകുത്തിയിരുന്നു. മാത്രമല്ല വിടാമുയർച്ചിക്ക് ശേഷം അജിത്തിനും, വേട്ടയ്യന് ശേഷം രജനിക്കും തിരിച്ച് വരവാകും എന്ന് ആരാധകർ പ്രതീക്ഷിച്ച ഗുഡ് ബാഡ് അഗ്ലി, കൂലി എന്നീ ചിത്രങ്ങൾ സമ്മിശ്ര പ്രതികരണങ്ങളിൽ ഏറ്റുവാങ്ങുകയും ബോക്സ്ഓഫീസിൽ ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുകയും ചെയ്തു.തെലുങ്കിലും മറ്റൊന്നല്ല സ്ഥിതി, ലൈഗർ എന്ന ചിത്രത്തിന്റെ വമ്പൻ പരാജയത്തിന് ശേഷം വിജയ് ദേവരക്കോണ്ടയുടെ തിരിച്ച് വരവാകുമെന്ന പ്രതീക്ഷയിൽ സൂപ്പർഹിറ്റ് ചിത്രം ജേഴ്സിയുടെ സംവിധായകൻ ഗൗതം തിണ്ണനൂരിയുമായി താരം ഒന്നിച്ച ജേഴ്സിക്കും മദറാസിയുടെ തന്നെ അവസ്ഥയായിരുന്നു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും 130 കോടി മുതൽമുടക്കിലൊരുക്കിയ ചിത്രം 80 കോടി മാത്രമാണ് കളക്റ്റ് ചെയ്തത്. നാനിയുടെ ഹിറ്റ് ചാപ്റ്റർ 3 വിജയമായെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. പവൻ കല്യാൺ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഹരിഹര വീരമല്ലുവും തെലുങ്ക് സിനിമക്ക് നിരാശയാണ് സമ്മാനിച്ചതെന്നതും ശ്രദ്ധേയമാണ്.



