പ്രശ്നം ഒത്തുതീർപ്പിലേക്ക്, സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ നിർമാതാക്കൾക്കിടയിലെ തർക്കം ഒത്തുതീർപ്പിലേക്ക്. സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു. ചേമ്പർ പ്രസിഡന്റും ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള സിനിമയിൽ അരങ്ങേറിയ പ്രശ്നങ്ങൾക്ക് ഇതോടെ കർട്ടൺ വീഴുമെന്നാണ് കരുതപ്പെടുന്നത്.മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നുമായിരുന്നു നിർമാതാക്കൾ നടത്തിയ പ്രസ് മീറ്റിൽ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞത്. നടന്മാരുമായിട്ടല്ല സർക്കാരിനെതിരെയാണ് തങ്ങളുടെ സമരമെന്നും സുരേഷ് കുമാർ പറഞ്ഞു. തിയേറ്ററുകൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. പോപ്‌കോൺ വിറ്റ് കിട്ടുന്ന ക്യാഷ് കൊണ്ടാണ് തിയേറ്ററുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നത്. ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യും. സുരേഷ് കുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒപ്പം മോഹൻലാൽ സിനിമയായ എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ്‌കുമാർ പരാമർശം നടത്തിയിരുന്നു.ഇതിനോട് പ്രതികരിച്ചാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. തിയേറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കണമെന്നും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.