തേക്കടി പുഷ്പമേള ഇന്ന് മുതല്‍: 200ല്‍ പരം ഇനങ്ങളിലുള്ള പൂക്കള്‍

കുമളി ഗ്രാമപഞ്ചായത്തും,തേക്കടി അഗ്രി ഹോർട്ടി കള്‍ച്ചർ സൊസൈറ്റിയും,മണ്ണാറത്തറയില്‍ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 17ാമത് തേക്കടി പുഷ്പമേള കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ ഇന്നു മുതല്‍ ആരംഭിക്കും.
രാവിലെ 10 മുതല്‍ പുഷ്പമേളയില്‍ പ്രവേശനം ആരംഭിക്കും. വൈകിട്ട് ആറിന് വാഴൂർ സോമൻ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലില്‍ മണ്ണാറത്തറയില്‍ ഗാർഡൻസ് തയ്യാറാക്കുന്ന 200ല്‍ പരം ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം പൂച്ചെടികളാണ് പുഷ്പമേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്.24 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമേളയില്‍ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, ക്വിസ്, പെയിന്റിംങ്ങ് മത്സരം എന്നിവയും എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍, കോമഡി ഷോ, നാടൻ പാട്ടുകള്‍, നൃത്ത സന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ലഹരിവ്യാപനത്തിനെതിരെ സെമിനാറും സംഘടിപ്പിക്കും. ഹൈടെക്ക് ഡൂം പന്തലില്‍ അറുപതില്‍പരം വാണിജ്യ സ്റ്റാളുകള്‍ പ്രവർത്തിക്കും.കുമളിയുടെ സാംസ്‌ക്കാരിക ഉത്സവമായ തേക്കടി പുഷ്പമേളയുടെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടക സമിതി ചെയർ പേഴ്സണും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഡെയ്സി സെബാസ്റ്റ്യൻ, ജനറല്‍ കണ്‍വീനർ റ്റി. റ്റി. തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനർ ഷാജി മണ്ണാറത്തറയില്‍ എന്നിവർ അറിയിച്ചു. മുതിർന്നവർക്ക് 70 രൂപയും ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗ്രൂപ്പായി വരുന്ന വിദ്യാർഥികള്‍ക്ക് പ്രത്യേക ആനുകൂല്യവും സജ്ജീകരിച്ചിട്ടുണ്ട്.