മകൾ ഭർത്താവിന്റെ പെരുമാറ്റങ്ങളിൽ അസ്വസ്ഥയായിരുന്നു’; കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ

ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം അഞ്ചൽ സ്വദേശി കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. ബെംഗളൂരുവിൽ ഭർത്താവും കുഞ്ഞുമായി സ്ഥിരതാമസമാക്കിയ കാർത്തികയെ ഫെബ്രുവരി 20നാണ് കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി ജീവനക്കാരിയായ മകൾ കാർത്തിക ഭർത്താവിന്റെ പെരുമാറ്റങ്ങളിൽ അസ്വസ്ഥയായിരുന്നു എന്ന് രക്ഷിതാക്കൾ പറയുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രിയാണ് കാർത്തികയ്ക്ക് അപകടം സംഭവിച്ചെന്ന വിവരം അഞ്ചൽ സ്വദേശികളായ വേണുഗോപാലൻ നായരെയും ഇന്ദിരകുമാരിയെയും തേടിയെത്തിയത്. തൊട്ട് പിന്നാലെ ആശുപത്രിയിൽ അന്വേഷിച്ചെങ്കിലും കാർത്തിക എന്ന പേരിൽ ആരെയും അഡ്മിറ്റ് ചെയ്തില്ലെന്ന് അറിഞ്ഞു. സംശയത്തെ തുടർന്ന് ബെംഗളൂരുവിലുള്ള മകളുടേയും ഭർത്താവിന്റെയും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. ഇവരിൽ നിന്നാണ് മകൾ ആത്മഹത്യ ചെയ്തെന്ന വിവരം കുടുംബം അറിയുന്നത്. ജോലി സമ്മദർത്താൽ ആത്മഹത്യ ചെയ്തെന്നാണ് ഭർത്താവ് കുടുംബത്തെ അറിയിച്ചത്.തൊട്ടടുത്ത ദിവസം അഞ്ചൽ പോലീസിലും ബാംഗ്ലൂർ പോലീസിലും കുടുംബം പരാതി നൽകി. പിന്നീട് ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് കാർത്തികയും ഭർത്താവും തമ്മിൽ ചില അസ്വാരസ്യം ഉണ്ടായിരുന്നതായി കുടുംബം അറിഞ്ഞത്. ഭർത്താവിന്റെ മറ്റൊരു യുവതിയുമായുള്ള ബന്ധവും കാർത്തിയയെ അലട്ടിയിരുന്നു.5 അടി 7 ഇഞ്ച് ഉയരവും 92 കിലോ ഭാരവും ഉണ്ടായിരുന്ന മകൾ എങ്ങനെ 6 അടി ഉയരത്തിലുള്ള ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന ചോദ്യമാണ് കുടുംബം ഉന്നയിക്കുന്നത്. മരണം സംഭവിക്കുന്ന സമയത്ത് ഭർത്താവ് ഫ്ലാറ്റിൽ ഉണ്ടായിരുന്നെന്നും കാർത്തിക ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം. ബെംഗളൂരു പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 2017 ഒക്ടോബറിലായിരുന്നു കാർത്തികയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. മകളുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം ത്തയച്ചിരുന്നു.



