മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുണ്ട്, മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും, അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയണം.
ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് ഹൈക്കോടതിയെ അറിയിച്ചു. മരട് പൊലീസ് ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അരൂർ സ്വദേശി നൽകിയ പരാതിയിലാണ് കേസ്. നേരത്തെ ED യും സൗബിനെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനായി ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഒന്നാംപ്രതി ഷോൺ ആന്റണി നോട്ടീസ് കൈപ്പറ്റാൻ തയ്യാറായില്ല. സൗബിൻ ഷാഹിറും, ബാബു ഷാഹിറും ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതികൾ പരാതിക്കാരന് 5.99കോടി രൂപ തിരിച്ചുനൽകിയിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന റിപ്പോർട്ട് പൊലീസ് നൽകിയതിനുശേഷം മാത്രമാണ് പ്രതികൾ ഇത് ചെയ്തതെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.