*മന്ത്രിയുടെ വാക്കുകേട്ട് പരിശോധന തുടങ്ങി,നിയമലംഘനങ്ങളുടെ പെരുമഴ; ഒടുവില്‍ MVDയെ തടഞ്ഞ് ഡ്രൈവര്‍മാര്‍*

വാഹന പരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മൂന്നാറില്‍ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം.
ഒരുവിഭാഗം ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിന്റെ കാർ റോഡില്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10-ന് ആണ് സംഭവം. ഡ്രൈവർമാരെ ദുരിതത്തിലാക്കുന്ന അനാവശ്യപരിശോധനയാണ് നടത്തുന്നത് എന്നാരോപിച്ചാണ് വാഹനംതടഞ്ഞത്. ഒരു വാഹനം തന്നെ പലതവണ പരിശോധിച്ച് പിഴ ചുമത്തിയതായും ആരോപണമുണ്ട്. എന്നാല്‍ നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഇൻഷുറൻസ്, ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാത്ത വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന തുടരും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് മൂന്നാറില്‍ വാഹനപരിശോധന ശക്തമാക്കിയത്. കെ.എസ്.ആർ.ടി.സി.യുടെ ഡബിള്‍ഡെക്കർ, ഉല്ലാസയാത്ര സർവീസുകള്‍ക്കെതിരേ പ്രതിഷേധവുമായി നേരത്തേ ഡ്രൈവർമാർ രംഗത്തെത്തിയിരുന്നു.
ഇതിന്റെഭാഗമായി ഡബിള്‍ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരേ ഒരു വിഭാഗം ഡ്രൈവർമാർ കരിങ്കൊടി വീശിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി കർശന പരിശോധനയ്ക്ക് നിർദേശം നല്‍കിയത്. വിവിധ യൂണിയനുകള്‍ ഡ്രൈവർമാരുടെ സമരത്തെ തള്ളിയിരുന്നു.