മന്ത്രി ഗണേഷ് കുമാറിന്റെ കൈവശം ഒരു ജോടി ആനക്കൊമ്പ്: വനം വകുപ്പ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ കൈവശം ഒരു ജോടി ആനക്കൊമ്പുള്ള സംഭവത്തിൽ വനം വകുപ്പ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനക്കൊമ്പ് സർക്കാർ സ്വത്താണ്. ഇക്കാര്യം വിവിധ കേസുകളിൽ സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുമുണ്ടെന്നിരിക്കെയാണ്, ഉടമസ്ഥാവകാശമില്ലാത്ത ആനക്കൊമ്പ് മന്ത്രിയുടെ വീട്ടിലുണ്ട് എന്നറിഞ്ഞിട്ടും വനംവകുപ്പ് നിയമ നടപടിക്കു മുതിരാത്തതെന്നാണ് ആക്ഷേപം. ആനക്കൊമ്പ് സൂക്ഷിക്കാൻ കെ.ബി.ഗണേഷ്കുമാറിന് എന്ത് ആധികാരിക രേഖയാണു നൽകിയിരിക്കുന്നതെന്നു വനംവകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മന്ത്രിയുടെ കൈവശം ഒരു ജോടി ആനക്കൊമ്പ് ഉള്ളതായി വിവരമുണ്ടെന്നും ഉടമസ്ഥാവകാശം ലഭിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചുവരുന്നുവെന്നുമാണു വനംവകുപ്പിന്റെ മറുപടി. ഉടമസ്ഥാവകാശമുള്ള ആനയുടെ കൊമ്പ് മുറിക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. എന്നാൽ അത് അപേക്ഷ നൽകി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെയോ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെയോ സാന്നിധ്യത്തിൽ വേണം.മുറിച്ച കൊമ്പ് കൈവശം സൂക്ഷിക്കണമെങ്കിൽ അപേക്ഷ നൽകുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പെർമിറ്റ് നൽകുകയും വേണം. ഇവിടെ ഗണേഷ്കുമാറിന്റെ കൈവശമുള്ള ആനയ്ക്ക് അദ്ദേഹത്തിന് ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നു വനംവകുപ്പ് വെളിപ്പെടുത്തിയിരുന്നു.