മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍; നിര്‍മ്മാണത്തിന് വേഗം കൂട്ടി അധികൃതര്‍

നിർമ്മാണം പുരോഗമിക്കുന്ന കെ.എസ്.ആർ.ടി.സി ടെർമിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ യാർഡില്‍ ഇന്റർലോക്ക് ചെയ്യുന്നതിനായി മണ്ണ് നീക്കുന്ന പ്രവൃത്തികള്‍ ഉടൻ പൂർത്തിയാകും.
കെട്ടിടം നിർമ്മിക്കുന്നതിന് മണ്ണെടുത്ത ഭാഗത്ത് റീട്ടെയിനിംഗ് വാള്‍ നിർമ്മിക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. തുടർന്ന്, ഇന്റർലോക്ക് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുക. ശേഷം പെയിന്റിംഗ് ജോലികള്‍ കൂടി പൂർത്തിയാകുന്നതോടെ ഗ്രൗണ്ട് ഫ്‌ളോറും ലെവല്‍ രണ്ടുമടങ്ങുന്ന ആദ്യഘട്ട പ്രർത്തനങ്ങള്‍ പൂർത്തിയാകും. റീട്ടെയിനിംഗ് വാള്‍ നിർമ്മാണം കഴിഞ്ഞാല്‍ ബില്‍ഡിംഗ് നമ്ബറിന് അപേക്ഷ നല്‍കും.ബില്‍ഡിംഗിലെ കടമുറികള്‍ ആരംഭിക്കുന്നതിനുള്ള ലേലം 10ന് മാർച്ച് 12ന് നടക്കും. നാളെ വരെ ടെന്റർ അപേക്ഷ വാങ്ങാനും 10 വരെ സമർപ്പിക്കാനും അവസരമുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയും ലക്ഷ്യമിടുന്നുണ്ട്. ലെവല്‍ ഒന്നില്‍ കെ.എസ്.ആർ.ടി.സി ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമമുറി ഉള്‍പ്പെടെ ഒരുക്കാനാണ് ഏകദേശ ധാരണ. വിവോ ഗ്രൂപ്പ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് യാത്രക്കാർക്കുള്ള എ.സി കാത്തിരിപ്പ് സ്റ്റേഷനും നിർമ്മിക്കും. മേയ് 25നാണ് കെ.എസ്.ആർ.ടി.സി ടെർമിനല്‍ കം ഷോപ്പിംങ് കോംപ്ലക്സിന്റെ ഉദ്ഘാടനം തീരുമാനിച്ചിട്ടുള്ളത്.ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 11 നിലകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കുകയായിരുന്നു. നിർമ്മാണം പ്രവർത്തനങ്ങള്‍ക്കായി 7.90 കോടി രൂപയാണ് അനുവദിച്ചത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം.എല്‍.എ അനുവദിച്ച രണ്ട് കോടി മണ്ഡലം ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.കെ.എസ്.ആർ.ടി.സി ടെർമിനല്‍ കം ഷോപ്പിംങ് കോംപ്ലക്സ് ആദ്യഘട്ട നിർമ്മാണത്തിന്റെ 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. പുതിയ റൂട്ടുകള്‍ ആരംഭിക്കുമോ എന്നത് ഉള്‍പ്പെടെ മേയ് 25ന് ഉദ്ഘാടന ദിനത്തില്‍ മന്ത്രി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.