മലപ്പുറത്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ബസ് ജീവനക്കാരായ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ നീക്കം

മലപ്പുറം: കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസിന്റെ നീക്കം. സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത മൂന്ന് ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍. എന്നാല്‍ മരണ കാരണം വ്യക്തമാകുന്നതിനായി കൂടുതല്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കണമെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന്മാര് വ്യക്തമാക്കുന്നത്.ബസ് ജീവനക്കാര്‍ ആക്രമിച്ചതിന് പിന്നാലെ ലത്തീഫ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അബ്ദുള്‍ ലത്തീഫിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മര്‍ദിച്ചത്. ഓട്ടോറിക്ഷ പിന്തുടര്ന്ന് തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. അബ്ദുല്‍ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.