മുല്ലപ്പെരിയാര്‍: സുപ്രീംകോടതി പരാമര്‍ശം നിരാശാജനകം

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിലനില്‍പ്പിലുള്ള ആശങ്ക അസ്ഥാനത്താണെന്നുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്‍റെ പരാമർശം നിരാശാ ജനകമാണെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി.സാങ്കേതികവിദഗ്ധരുടെ വിലയിരുത്തലിന്‍റെയോ പഠനത്തിന്‍റെയോ അടിസ്ഥാനത്തിലുള്ള പരാമർശമല്ല ഉണ്ടായത്. 50 വർഷം ആയുസുള്ള ഡാം 130 വർഷം പിന്നിട്ടിട്ടും ടണ്‍ കണക്കിന് സുർക്കി മിശ്രിതം ഒലിച്ചു പോയിട്ടും പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടിട്ടും ഡാം സുരക്ഷിതമാണെന്ന് പറയാൻ വിദഗ്ധ പഠനം നടത്താതെ കഴിയില്ല. നിരവധി ദേശീയ അന്തർദേശീയ ഏജൻസികള്‍ ഡാമിന്‍റെ അപകടാവസ്ഥ വിദഗ്ധ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവചിച്ചിട്ടുള്ളതാണ്. അപകടാവസ്ഥ ബോധ്യപ്പെട്ട കേന്ദ്രജല കമ്മീഷൻ ഡാമിന്‍റെ സുരക്ഷ പരിശോധിക്കാനും ഡാമിന്‍റെ സുരക്ഷ ചുമതല ഡാം സുരക്ഷാ അഥോറിറ്റിയെ ഏല്‍പ്പിക്കാൻ കേന്ദ്രസർക്കാർ ഉത്തരവ് ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിലും ഇത്തരം ഒരു പരാമർശം ഉണ്ടായത് ആശങ്കയില്‍ കഴിയുന്ന മൂന്നരക്കോടിയോളം ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാതെ ആണെന്നത് നിരാശാജനകമാണ്.മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്പോള്‍ യഥാർഥ വസ്തുതകള്‍ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ധർണ നടത്തുമെന്നും ഭാരവാഹികളായ അഡ്വ.റോയ് വരികാട്ട്, പി.ടി. ശ്രീകുമാർ ഷിബു.കെ. തന്പി എന്നിവർ അറിയിച്ചു.