dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി; കുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവെന്ന് മൊഴി

ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കുളത്തെ കണ്ണീര്‍ക്കയമാക്കി പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന് ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷമാണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്.താന്‍ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button