യാക്കോബായ വിഭാഗത്തിനും സെമിത്തേരികൾ തുറന്നുനൽകണമെന്ന ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ സുപ്രിംകോടതിയിൽ

ദില്ലി : യാക്കോബായ വിഭാഗത്തിനും സെമിത്തേരികൾ തുറന്നുനൽകണമെന്ന ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ്സ് സഭ സുപ്രിംകോടതിയിൽ. സുപ്രീംകോടതിയിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകി. യാക്കോബായ പുരോഹിതർ ഓർത്തഡോക്് സെമിത്തേരിയിൽ ശുശ്രൂഷ നടത്തിയാൽ തർക്കത്തിന് കാരണമാകുമെന്നാണ് വാദം. ഇത് സമാധാന അന്തരീക്ഷം തകർക്കുമെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം പരിഗണിച്ച വേളയിലാണ് സുപ്രിംകോടതി സെമിത്തേരികൾ യാക്കോബായ വിഭാഗത്തിനും തുറന്നുനൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സെമിത്തേരി ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുത്താനാകണമെന്നാണ് സുപ്രിംകോടതി പറഞ്ഞത്.മറ്റന്നാൾ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാത്തോലിക ബാവയാണ് സുപ്രിംകോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കേരള സമൂഹത്തിനാകെ ഞെട്ടലുണ്ടാക്കുന്ന നീക്കമാണ് ഓർത്തഡോക്സ് സഭയിൽ നിന്ന് വന്നിരിക്കുന്നതെന്ന് യാക്കോബായ പ്രതിനിധി മാർ കുര്യാക്കോസ് മാർ തേയോഫിലോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സമാധാനത്തിനായി ആഹ്വാനം ചെയ്ത ഒരാളിൽ നിന്ന് ഒരാഴ്ച് കഴിയും മുൻപ് തന്നെ വീണ്ടും ഈ വിഷയം സങ്കീർണമാക്കാനുള്ള പ്രതികരണം വന്നത് നിരാശാജനകമാണെന്ന് അദ്ദേഹം വിമർശിച്ചു.