രാമക്കല്‍മേട്ടില്‍ സൗര-കാറ്റ് ഊര്‍ജകേന്ദ്രം ഉടൻ

നെടുങ്കണ്ടം: സംസ്ഥാനത്തെ ആദ്യത്തെ സൗര-കാറ്റ് ഊർജ കേന്ദ്രം ഉടൻ രാമക്കല്‍മേട്ടില്‍ സജ്ജമാകും. രാമക്കല്‍മേട് അക്ഷയ സോളാർ പവർ പാർക്കാണ് പ്രവർത്തനം ആരംഭിക്കുന്നത്.ഇതിന്റെ ഭാഗമായി ടെക്നീഷന്മാർക്ക് താമസിക്കുന്നതിനുള്ള കാബിനുകള്‍ രാമക്കല്മേട്ടിലെത്തിച്ചു. രണ്ടു ജീവനക്കാർക്കുള്ള കാബിനുകളാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ സൗര-കാറ്റ് ഊർജകേന്ദ്രമാണ് രാമക്കല്‍മേട് ആമപ്പാറയിലേത്. 16 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. അനർട്ട്, സിഡാക്, കെല്‍ട്രോണ്‍ ഏജൻസികളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നിർമാണം. ആദ്യഘട്ടത്തില്‍ നാലേക്കറോളം സ്ഥലത്ത് സോളാർ പാനലുകള്‍ സ്ഥാപിച്ചു. 11 കെവി ഫീഡർ വഴി തൂക്കുപാലം സബ് ഡിവിഷനിലേക്കാണ് ഇപ്പോള്‍ വൈദ്യുതി നല്‍കുന്നത്. പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിദിനം രണ്ടായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. മുഴുവൻ സമയവും ജീവനക്കാരുള്ളതിനാല്‍ സോളാർ പാടത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. സിസിടിവി നിരീക്ഷണവും ഉടൻ ഏർപ്പെടുത്തും. ആമപ്പാറയില്‍ എത്തുന്ന സഞ്ചാരികള്‍ പാനലുകള്‍ക്ക് നാശനഷ്ടം വരുത്തുന്നതായും മുൻപ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലുണ്ടായ തീപിടിത്തത്തില്‍ പാനലുകളുടെ കേബിളുകളും കത്തിനശിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കാറ്റാടിപ്പാടം യൂണിറ്റുകള്‍ സ്ഥാപിക്കും. ഒരേസമയം കാറ്റില്‍നിന്നും സൗരോർജത്തില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആമപ്പാറയിലെ അക്ഷയ ഊർജ പദ്ധതിയുടെ മൂന്നാംഘട്ടവും പൂർത്തിയാകുമ്ബോള്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അനർട്ട് ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇൻവെർട്ടർ സാങ്കേതികവിദ്യയിലാണ് ഊർജകേന്ദ്രം പ്രവർത്തിക്കുന്നത്. കൂടുതല്‍ സമയം പ്രകാശം ലഭിക്കുന്ന മേഖലയായ ആമപ്പാറയില്‍നിന്നു പരമാവധി ഉത്പാദനം ലഭിക്കുമെന്ന് അനർട്ട് അധികൃതർ പറയുന്നു. 147 ഹെക്ടർ ഭൂമിയാണ് അനർട്ടിന് ഇവിടെയുള്ളത്. സൗരോർജപാർക്ക് നിലവില്‍ വന്നതോടെ ആമപ്പാറയുടെ ടൂറിസം സാധ്യതകളും വർധിച്ചിട്ടുണ്ട്.