റവന്യു-കൃഷി വകുപ്പുകൾ എതിർത്തു; ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഉപേക്ഷിച്ചു

ആറന്മുള: ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഐടി വകുപ്പ് ഉപേക്ഷിച്ചു. സർക്കാരുമായി യോജിച്ച് പദ്ധതി നടത്താനായിരുന്നു TOFL കമ്പനിയുടെ നീക്കം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി കൊണ്ടുവരാനായിരുന്നു ശ്രമം. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ IT വകുപ്പിൻ്റെ തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ 139 ഹെക്ടറിൽ 122.87 ഹെക്ടർ ഭൂമിയും നിലമാണെന്നായിരുന്നു കളക്ടറുടെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം കഴിഞ്ഞമാസം നൽകിയ ചോദ്യത്തിനാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന മറുപടി ലഭിച്ചത്. സ്ഥലം നികത്തിയാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നായിരുന്നു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട്.പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ റവന്യു വകുപ്പിന്റെ ഭൂപരിഷ്‌കരണ നിയമത്തിൽ ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് റവന്യു വകുപ്പിനോട് പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി. പിന്നാലെ റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തിന്റെ 90ശതമാനവും നിലമാണെന്ന് കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വന്നതോടെ പദ്ധതിക്കായുള്ള നടപടികളൊന്നും മുന്നോട്ട് പോയില്ലആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഈ ഭൂമിയിൽ കെജിഎഫ് ഗ്രൂപ്പാണ് വിമാനത്താവള നിർമാണവുമായി മുന്നോട്ട് വന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന സമയത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഈ ഭൂമിയിൽ ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ വേണമെന്ന ആവശ്യവുമായി ഇതേ ഗ്രൂപ്പ് സർക്കാരിനെ സമീപിക്കുകയായിരുന്നു.നിർദ്ദിഷ്ട ഭൂമിയിൽ ഭൂരിഭാഗവും പുഞ്ച കൃഷി ചെയ്യുന്നുണ്ടെന്ന് കൃഷിവകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഇത് നികത്തി എന്ത് പദ്ധതി ആരംഭിച്ചാലും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും ഇതിലുണ്ടായിരുന്നു. ഇതോടെ സിപിഐയുടെ എതിർപ്പും പദ്ധതിക്കെതിരെ ഉയർന്നു. പിന്നാലെയാണ് റവന്യു വകുപ്പിന് കീഴിലുള്ള കളക്ടറുടെ റിപ്പോർട്ട് ഐടി വകുപ്പിന് എതിരായത്.



