‘ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ്, ആ നയം എന്നും പിന്തുടരും’; സാദിഖ് അലി ശിഹാബ് തങ്ങൾ

ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ്, ആ നയം എന്നും പിന്തുടരുമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ. ദേശീയ കൗൺസിൽ യോഗത്തിന് മുൻപ് ലീഗ് നേതാക്കൾ 24നോട് സംസാരിക്കുകയായിരുന്നു. തീവ്ര നിലപാടുള്ള പാർട്ടികൾ കേരളത്തിലുണ്ട്.
യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിൽ ലീഗിന് വലിയ റോൾ ഉണ്ട്. യൂത്ത് ലീഗ് അടക്കം അത്തരം പ്രവർത്തങ്ങളിൽ മുന്നിട്ടിറങ്ങുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാനത്തിന് പുറത്തും പാർട്ടിക്ക് സ്വാധീനമുണ്ട്.
തമിഴ്നാട്ടിൽ ലീഗ് കൂടി ഭാഗമായ സർക്കാർ അധികാരത്തിൽ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർലമെന്റിൽ വളരെ മികച്ച രീതിയിൽ ലീഗ് പ്രവർത്തിക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള ഇന്ത്യ മുന്നണിക്ക് ലീഗ് കരുത്ത് പകരുന്നു.
ഓരോ വിഷയത്തിലും ഇടപെടൽ നടത്തുന്നുണ്ട്. മാറ്റങ്ങളുടെ ചാലകശക്തി ആകാൻ ലീഗിനായി. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ലീഗിന് പ്രത്യേക പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.