സൈബർ തട്ടിപ്പ്; കരുനാഗപ്പള്ളി സ്വദേശിനിയുടെ 10 ലക്ഷം തട്ടിയ പ്രധാനി ജാര്‍ഖണ്ഡിൽ നിന്നും പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഘത്തിലെ ഒരാൾ പിടിയിൽ. 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മറ്റ് പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കി. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡിൽ എത്തി പിടികൂടിയത്. 15 പേരടങ്ങുന്ന സംഘമാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് വെബ്സൈറ്റ് നിർമ്മിച്ചു നല്കിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവൻ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്കുന്ന ബംഗാള്‍ സ്വദേശി ബബ്ലു എന്നിവരെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചു. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനി ബന്ധപ്പെട്ടു.സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് ബന്ധപ്പെട്ടത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നൽകി 10 ലക്ഷത്തിൽ അധികം രൂപ സംഘം കൈക്കലാക്കി. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് എത്തുകയായിരുന്നു. 13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളിൽ തിരച്ചിൽ നടത്തി. ഒടുവിൽ ജാമ്താരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തിൽ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.