ദേശീയപാത വികസനം : ഉറപ്പുകള്‍ ലംഘിച്ച് പ്രധാനപാത പൊളിച്ചു

കളക്ടറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ ലംഘിച്ച് ദേശീയപാത മുരിങ്ങൂർ സിഗ്നല്‍ ജംഗ്ഷനിലെ പ്രധാനപാത കുത്തിപ്പൊളിച്ച നാഷണല്‍ ഹൈവേ അഥോറിറ്റിക്കും നിർമാണ കമ്ബനിക്കും എതിരേ വൻപ്രതിഷേധം.
മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്.സുനിതയുടെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്തും മുരിങ്ങൂർ, മേലൂർ മർച്ചന്‍റ്സ് അസോസിയേഷൻ യൂണിറ്റുകളും നാട്ടുകാരും ചേർന്ന് പ്രതിഷേധവുമായെത്തി നിർമാണപ്രവൃത്തികള്‍ തടഞ്ഞു.ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍റെ വാദം അടുത്തമാസം നാലിന് കേള്‍ക്കാനിരിക്കെ ഇന്നലെ വെളുപ്പിന് നാലരയോടെ പ്രധാനപാത കുത്തിപ്പൊളിച്ചത് ഹൈവേ അധികൃതരുടെയും നിർമാണ കമ്ബനിയുടെയും ധാർഷ്ട്യവും ആസൂത്രിത നീക്കവുമാണെന്ന് പ്രസിഡന്‍റ് പറഞ്ഞു.മുരിങ്ങൂർ സിഗ്നല്‍ ജംഗ്ഷനില്‍ അടിപ്പാത നിർമാണത്തിന്‍റെ ഭാഗമായി പ്രധാനപാത പൊളിച്ചുമാറ്റുന്നതിനുമുമ്ബ് ഇരുഭാഗങ്ങളിലും സർവീസ് റോഡുകള്‍ നിർമിക്കണമെന്നും സ്പാനിന്‍റെ ഉയരം അഞ്ചര മീറ്റർ ആക്കണമെന്നുമാണ് ഗ്രാമപഞ്ചായത്തിന്‍റേയും വ്യാപാരികളുടേയും നാട്ടുകാരുടേയും ആവശ്യം. ജനങ്ങളുടെ ആവശ്യം വകവയ്ക്കാതെ വാഹനങ്ങള്‍ ബദല്‍ റോഡിലൂടെ തിരിച്ചുവിട്ട് പ്രധാനപാത പൊളിക്കാൻ കരാർ കമ്ബനി കഴിഞ്ഞ മാസങ്ങളിലായി മൂന്നു വട്ടം ശ്രമിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ കരാർ കമ്ബനിക്ക് പിൻവാങ്ങേണ്ടി വന്നു. ഇന്നലെ രാവിലെ മുതല്‍ നിലനിന്ന ജനരോഷവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് കൊരട്ടി സിഐ അമൃത് രംഗന്‍റെ നേതൃത്വത്തിലുള്ള വൻപോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചു. നിർമാണവും ചർച്ചകളും ഒരുമിച്ച് മുന്നോട്ടു പോകട്ടെയെന്ന അനുനയ നീക്കവുമായി കൊരട്ടി സിഐ രംഗത്തു വന്നെങ്കിലും ആദ്യം ചർച്ച, പിന്നീട് നിർമാണം എന്ന നിലപാടില്‍ പ്രതിഷേധക്കാർ ഉറച്ചുനിന്നു.രാത്രിയുടെ മറവില്‍ ചാലക്കുടി ഭാഗത്തേക്കുള്ള പ്രധാനപാതയാണ് രണ്ടു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ചത്. വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഹൈവേ അഥോറിറ്റിയുടെ ജനദ്രോഹ നടപടിയെ ജനകീയമായും നിയമപരമായും നേരിടുമെന്നും സമരക്കാർ പറഞ്ഞു.ജില്ലാ കളക്ടറെ കണ്ട് വിഷയം ധരിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിതയും ജനപ്രതിനിധികളും മറ്റും പോയ സമയത്ത് പോലീസ് കാവലില്‍ പ്രധാനപാത ഉച്ചതിരിഞ്ഞ് വീണ്ടും പൊളിച്ചു. ജില്ലാ കളക്ടറില്‍ നിന്നും പോലീസില്‍ നിന്നും പ്രതിഷേധക്കാർക്ക് അനുകൂല സമീപനമല്ല ലഭിച്ചതെന്നാണ് സൂചന.ഇന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ കണ്ട് നിർമാണ പ്രവൃത്തികള്‍ക്ക് തടയിടാനുള്ള നീക്കത്തിലാണ് പഞ്ചായത്തും വ്യാപാരികളും നാട്ടുകാരും. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പോളി പുളിക്കൻ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മർച്ചന്‍റ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളായ വിനോദ്, ബിനോയ് പാലാട്ടി എന്നിവർ നേതൃത്വം നല്‍കി