വാക്ക് പാലിച്ച് തെലങ്കാന സർക്കാർ; 39 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ട്രാഫിക് പൊലീസിൽ നിയമനം

ഹൈദരാബാദ്: ട്രാൻസ്‌ജെൻഡർ വ്യക്തികൾ ട്രാഫിക് പൊലീസിൽ ജോലി നൽകുമെന്ന വാഗ്‌ദാനം പാലിച്ച് തെലങ്കാന സർക്കാർ. പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 39 പേരാണ് ഇന്ന് ജോലിയിൽ പ്രവേശിച്ചത്. ഹൈദരാബാദ് നഗരത്തിലെ വിവിധ ജംഗ്‌ഷനുകളിൽ ട്രാഫിക് അസിസ്റ്റൻ്റ് ആയാണ് ഇവരുടെ നിയമനം. ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പൊലീസ് ആസ്ഥാനത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ 39 പേരേയും സേനയിലേക്ക് സ്വാഗതം ചെയ്തു.
ട്രാഫിക് മാനേജ്മെൻ്റ്, ഔട്ട്ഡോർ, ഇൻഡോർ ഡ്യൂട്ടികൾ, മറ്റ് സാങ്കേതിക വശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 15 ദിവസത്തെ പരിശീലനമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് പൊലീസ് കമ്മീഷണറേറ്റിനുള്ളിൽ ആയിരുന്നു പരിശീലനം. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി പി ആനന്ദ് പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിയിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം വിപ്ലവകരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർക്കെതിരെ ഒരു വിവേചനവും പാടില്ല. വരെ സമൂഹത്തിനുള്ളിൽ തുല്യരായി സ്വീകരിക്കണമെന്നുമുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സന്ദേശവും കമ്മീഷണർ ഓർമ്മിപ്പിച്ചു.