വിജയ് ചിത്രം ‘ജനനായകൻ’ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം ‘ജനനായകൻ’ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ അവസാനിച്ചു. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് ഇനി സിനിമ അയക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്ക് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കും.സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ത്രം ഫെബ്രുവരി 20 അല്ലെങ്കിൽ 26 ന് പുറത്തിറക്കാൻ ആണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ കേരള, ഓവർസീസ് വിതരണക്കാരും റിലീസുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ നൽകുന്നുണ്ട്. ചിത്രം ഫെബ്രുവരി അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം.



