വിദേശജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയില്‍.

തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയില്‍.ആലപ്പുഴ കുമരങ്കരി ശാരീഭവനില്‍ എസ്. ശരത്(35) ആണ് പിടിയിലായത്. ശനിയാഴ്ച കുമരങ്കരി ടൗണില്‍ നിന്നുമാണ് തൊടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്. കേസില്‍ ഇയാളുടെ ഭാര്യ ഷീബ രണ്ടാം പ്രതിയാണ്. ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒൻപത് പേരില്‍ നിന്നായി 15.5 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തൊടുപുഴ കാഡ്സില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന മണക്കാട് സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരും ഇവരുടെ ഏഴ് സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരെല്ലാം തൊടുപുഴ താലൂക്കിലെ വിവിധയിടങ്ങളിലുള്ളവരാണ്. ഒരാളില്‍ നിന്നും 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. മുൻകൂർ പണം നല്‍കിയിട്ടും പറഞ്ഞ കാലാവധിക്കുള്ളില്‍ വിസ ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. നേരത്തേ അബുദാബിയില്‍ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയതാണ്. തൊടുപുഴയിലുള്ള ഇയാളുടെ സുഹൃത്ത് വഴിയാണ് തട്ടിപ്പിനിരയായ മണക്കാട് സ്വദേശികള്‍ ബന്ധപ്പെട്ടത്.ലഭിച്ച പണം ശരത്തിന്റെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങള്‍ വാങ്ങി നാട്ടില്‍ ഇയാള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നതായി പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ സി.ഐ എസ്. മഹേഷ്കുമാർകുമാറിൻ്റെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്പെക്ടർ നെജീബ് കെ.ഇ, അജിലാല്‍ വി.സി,സി.പി.ഒ താഹിർ കെ.എസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.