ശബരിമല: ‘പുണ്യം പൂങ്കാവനം’ ഇനി വേണ്ട, ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. എഡിജിപി എം ആർ അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദ്ദേശമുണ്ട്.പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരം ലഭിച്ച പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി ശബരിമലയിൽ പ്രവർത്തികമായിട്ട്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.അതേസമയം, പുണ്യം പൂങ്കാവനം പദ്ധതിക്ക് ബദലായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. സന്നിധാനം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം.