ശാന്തകുമാരി അമ്മയ്ക്ക് നാടിന്റെ ആദരാഞ്ജലി; മൃതദേഹം സംസ്‌കരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയ്ക്ക് നാടിന്റെ ആദരാഞ്ജലി. മോഹൻലാൽ ചെറുപ്പകാലം ചെലവിട്ട തിരുവനന്തപുരം മുടവൻമുകൾ കേശവദേവ് റോഡിലെ വീട്ടിലാണ് ശാന്തകുമാരി അമ്മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മോഹൻലാലാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിൻ്റേയും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തിന് സമീപത്തായിരുന്നു മാതാവ് ശാന്തകുമാരി അമ്മയുടേയും സംസ്കാരം.എറണാകുളം എളമക്കരയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ മോഹൻലാലിൻറെ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മോഹൻലാലിന്റെ ഉറ്റ സുഹൃത്തുക്കളായ പ്രിയദർശൻ, ജി സുരേഷ് കുമാർ,മണിയൻപിള്ള രാജു, എംജി ശ്രീകുമാർ, തുടങ്ങിയവർ മുഴുവൻ സമയം മോഹൻലാലിനൊപ്പം ചിലവഴിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കൊച്ചി എളമക്കരയിലെ വീട്ടിൽവച്ചാണ് മരിച്ചത്



