സംസ്ഥാനത്തെ റാഗിങ് തടയാൻ കര്‍ശന നടപടികള്‍ വേണം : ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് സംഭവങ്ങളില്‍ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. റാഗിങ് തടയാൻ കർശന നടപടികള്‍ വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ചുള്ള നിയമങ്ങളില്‍ പരിഷ്കരണം വേണമെന്നും പറഞ്ഞു.
1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടം രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്ന പ്രധാന നിർദേശം.ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇത്തരത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവർ ഉള്‍പ്പെടുന്ന വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണം. നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തിലും വർക്കിങ് ഗ്രൂപ്പില്‍ നിന്ന് നിർദേശങ്ങള്‍ തേടാമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, യുജിസി റെഗുലേഷനില്‍ നിർദേശിക്കുന്ന സംസ്ഥാന, ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം, ഈ രണ്ടു സമിതികളുടെയും റോള്‍ എന്താണെന്ന് അറിയിക്കണം. രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഈ സമിതികളുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങള്‍ എന്താണെന്നു വിശദമാക്കണം.രൂപീകരിച്ചിട്ടില്ലെങ്കില്‍ എത്ര സമയം ആവശ്യമുണ്ട് എന്ന കാര്യവും സംസ്ഥാന സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. റാഗിങ് തടയുന്നതിനു യുജിസി ചട്ടപ്രകാരം സർവകലാശാല തലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന വിവരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സർവകലാശാലകളില്‍ നിന്നു തേടണം. സർവകലാശാലകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് വിവരം ശേഖരിക്കണം. ഈ വിശദാംശങ്ങള്‍ കേസ് അടുത്ത തവണ പരിഗണിക്കുമ്ബോള്‍ അറിയിക്കാനും കോടതി നിർദേശിച്ചു. കേസില്‍ യുജിസിയെ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്.